ഹൊനോലുലു: വ്യാജ പൈലറ്റ് ചമഞ്ഞ് യു.എസ് വിമാനക്കമ്പനികളിൽ നൂറുകണക്കിന് സൗജന്യ വിമാനയാത്രകൾ നടത്തിയ കനേഡിയൻ യുവാവ് പിടിയിലായി. ടൊറന്റോ സ്വദേശിയായ ഡാളസ് പൊക്കോർണിക് (33) ആണ് പിടിയിലായത്. വർഷങ്ങളോളം അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. 2017 മുതൽ 2019 വരെ ഒരു കനേഡിയൻ വിമാനക്കമ്പനിയിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നു ഇയാൾ. ലിയോനാർഡോ ഡികാപ്രിയോ അഭിനയിച്ച ‘ക്യാച്ച് മി ഇഫ് യു ക്യാൻ’ എന്ന സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇയാൾ പൈലറ്റ് വേഷം കെട്ടി വിമാനക്കമ്പനികളെ പറ്റിച്ചത്. ജോലി വിട്ടതിന് ശേഷം തന്റെ പഴയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പൈലറ്റുമാർക്കും ജീവനക്കാർക്കും മാത്രമായി അനുവദിച്ചിട്ടുള്ള സീറ്റുകളിൽ സൗജന്യമായി യാത്ര ചെയ്യുകയായിരുന്നു.

പലപ്പോഴും വിമാനത്തിന്റെ കോക്പിറ്റിലുള്ള ‘ജമ്പ് സീറ്റിൽ’ (ഓഫ് ഡ്യൂട്ടിയിലുള്ള പൈലറ്റുമാർക്ക് ഇരിക്കാവുന്ന സീറ്റ്) ഇരിക്കാൻ പോലും ഇയാൾ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഇയാൾ അവിടെ ഇരുന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ നാല് വർഷമായി ഇയാൾ മൂന്ന് പ്രമുഖ യു.എസ് വിമാനക്കമ്പനികളിലായി ഈ രീതിയിൽ യാത്ര ചെയ്തിരുന്നതായി അധികൃതർ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹാവായിലെ ഫെഡറൽ കോടതി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌ത ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇയാൾ കോടതിയിൽ വാദിക്കുന്നത്കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്.
