എഡ്മിന്റൻ : ആശുപത്രികളിൽ ചികിത്സാ കാലതാമസം നേരിടുന്നുവെന്ന ഡോക്ടർമാരുടെ പരാതിയിൽ വിശദീകരണവുമായി ആൽബർട്ട ആരോഗ്യ മന്ത്രി മാറ്റ് ജോൺസ്. ഡോക്ടർമാർ ചൂണ്ടിക്കാണിച്ച കേസുകളെ ഗൗരവമായി കാണുന്നുണ്ടെങ്കിലും, അവ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പൊതുവായ ചിത്രമല്ലെന്ന് മന്ത്രി വ്യക്തമാക്കി. വർഷം തോറും ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച ചികിത്സ നൽകുന്ന സംവിധാനമാണ് ആൽബർട്ടയിലുള്ളതെന്നും, നിലവിലെ പ്രശ്നങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. എമർജൻസി വിഭാഗങ്ങളിലെ അമിതമായ തിരക്കും ചികിത്സാ കാലതാമസവും മൂലം ആൽബർട്ടയിൽ ആറ് മരണങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ആൽബർട്ട മെഡിക്കൽ അസ്സോസിയേഷൻ രംഗത്തെത്തിയത്.

ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനായി രോഗികളെ മറ്റ് ക്ലിനിക്കുകളിലേക്ക് മാറ്റുന്നതിനും ഡിസ്ചാർജ് നടപടികൾ വേഗത്തിലാക്കുന്നതിനും സർക്കാർ സജീവമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും രോഗികളെ തുടർചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കുന്നതിലും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലും ആൽബർട്ട മറ്റ് പ്രവിശ്യകളേക്കാൾ മുന്നിലാണെന്നും, രോഗികൾക്ക് സുഗമമായ ചികിത്സ ഉറപ്പാക്കാൻ ഏകീകൃത ‘കമാൻഡ് സെന്റർ’ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
