ദാവോസ്: വേൾഡ് ഇക്കണോമിക് ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയുടെ നിലനിൽപ്പ് തന്നെ അമേരിക്കയെ ആശ്രയിച്ചാണെന്നും അടുത്ത തവണ പ്രസ്താവനകൾ നടത്തുമ്പോൾ മാർക്ക് കാർണി അത് ഓർക്കണമെന്നും ട്രംപ് തുറന്നടിച്ചു. “ഇന്നലെ മാർക്ക് കാർണിയുടെ പ്രസംഗം ഞാൻ കണ്ടു, അദ്ദേഹത്തിന് ഒട്ടും നന്ദിയില്ല” എന്നായിരുന്നു ട്രംപിന്റെ പരാമർശം. കാനഡ അമേരിക്കയിൽ നിന്ന് നിരവധി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും അതിന് അവർ നന്ദിയുള്ളവരായിരിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ലോകം ഒരു വലിയ ‘പിളർപ്പിന്റെ’ പാതയിലാണെന്നും വൻശക്തികൾ സാമ്പത്തിക സഖ്യങ്ങളെ ആയുധമാക്കുകയാണെന്നുമായിരുന്നു കഴിഞ്ഞദിവസം കാർണി പ്രസംഗിച്ചത്. ട്രംപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അമേരിക്കയുടെ ഗ്രീൻലാൻഡ് മോഹങ്ങളെയും സാമ്പത്തിക ഭീഷണികളെയും അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു.
ഗ്രീൻലാൻഡിനെ വിട്ടുതരണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ട്രംപ് ഇറക്കുമതി നികുതി ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കാനഡ യൂറോപ്പിനൊപ്പം നിൽക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകളുകളുണ്ടാകുമോ എന്ന ആകാംക്ഷയും ഉയരുന്നു.
