കൊല്ലം : നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ സാമൂഹ്യ മുന്നേറ്റം അനിവാര്യമാണെന്ന പ്രസ്താവനയുമായി എസ്എൻഡിപി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ചർച്ച നടത്താൻ യോഗം വെള്ളാപ്പള്ളി നടേശനെ ചുമതലപ്പെടുത്തി. മുൻകാല തെറ്റുകൾ തിരുത്തി ഇനി ഇരു സംഘടനകളും തമ്മിൽ കൊമ്പുകോർക്കില്ലെന്നും, സുകുമാരൻ നായരുടെ സൗകര്യാർത്ഥം കൂടിക്കാഴ്ച നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. മുസ്ലീം ലീഗ് ഒഴികെയുള്ള മുസ്ലീം സംഘടനകളുമായും, ആവശ്യമെങ്കിൽ ജമാഅത്തെ ഇസ്ലാമിയുമായും ചർച്ച നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി.

അതേസമയം, മുസ്ലീം ലീഗിനെതിരെ രൂക്ഷമായ പ്രമേയമാണ് എസ്എൻഡിപി നേതൃയോഗം പാസാക്കിയത്. മലപ്പുറം ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും, ലീഗിന്റെ മതേതരത്വം തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ അനർഹമായ ആനുകൂല്യങ്ങൾ ലീഗ് നേടിയെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സജി ചെറിയാൻ നടത്തിയ പ്രസ്താവന സത്യമാണെന്നും, വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
