വാഷിങ്ടൺ: ഗ്രീൻലാൻഡ് പോരാട്ടം മുറുകവെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വിസ് നഗരമായ ദാവോസിലെത്തി. അതേ സമയം ദാവോസ് യാത്രയ്ക്കിടെ വഴിമധ്യേ ട്രംപിന്റെ എയർഫോഴ്‌സ് വൺ വിമാനം യു.എസിലേക്ക് തിരിച്ച് പറന്നത് അന്താരാഷ്‌ട്രവൃത്തങ്ങളിൽ വാർത്തയായി. എന്നാൽ സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചുപറന്നതെന്ന് പിന്നീട് വൈറ്റ്ഹൗസ് അധികൃതർ വിശദീകരിച്ചു. മറ്റൊരു എയർഫോഴ്‌സ് വൺ വിമാനത്തിലാണ് ട്രംപ് തുടർന്ന് ദാവോസിലെത്തിയത്. അമേരിക്കൻ സമയം ചൊവ്വാഴ്ച വൈകീട്ടാണ് ട്രംപ് ആദ്യം ദാവോസിലേക്ക് യാത്രതിരിച്ചത്. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷം വിമാനം മടങ്ങുകയായിരുന്നു. ആദ്യ വിമാനത്തിൽനിന്ന് ലഗേജുകളും മറ്റും ബാക്ക്അപ്പ് വിമാനത്തിലേക്ക് മാറ്റിയശേഷമാണ് പിന്നീട് യാത്ര തുടർന്നത്.

സെപ്റ്റംബറിൽ യു.കെ സന്ദർശിച്ചപ്പോഴും ഹെലികോപ്റ്ററിന് ഹൈഡ്രോളിക് തകരാർ സംഭവിച്ച് ഒരു പ്രാദേശിക എയർഫീൽഡിൽ ഇറക്കിയിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ട്രംപിന് ഖത്തർ അമീർ സമ്മാനമായി നൽകിയ വിമാനം എയർഫോഴ്‌സ് വൺ ആയി ഉപയോഗിക്കുന്നതിനായി മാറ്റങ്ങൾ വരുത്തുകയാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഈ വിമാനം അടുത്തമാസം ഉപയോഗത്തിന് തയ്യാറാകുമെന്നാണ് ട്രംപ് പറയുന്നത്.
