വാഷിങ്ടൺ : അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിലും ശൈത്യതരംഗത്തിലും മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ന്യൂയോർക്ക് സിറ്റിയിലാണ്. ന്യൂയോർക്കിൽ അഞ്ചു പേരും ലൂസിയാനയിൽ രണ്ടും ടെക്സസിൽ ഒരാളെയും കൊടുംതണുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന ഹൈപ്പോതെർമിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ടെക്സസ് മുതൽ ന്യൂയോർക്ക് വരെയുള്ള 22 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മിസിസിപ്പി, ലൂസിയാന, ടെക്സസ് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളെയാണ് ശൈത്യതരംഗം കൂടുതൽ ബാധിച്ചിരിക്കുന്നത്. ഏകദേശം 23 കോടി ആളുകളെ ശൈത്യതരംഗം ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ ശീതക്കാറ്റിൽ അമേരിക്കയിലുടനീളം പത്തുലക്ഷത്തോളം ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്. ടെന്നസിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേർ ഇരുട്ടിലാണ്. ശൈത്യതരംഗത്തിന് പിന്നാലെ അതിശൈത്യം തുടരാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
