വിനിപെഗ് : അമേരിക്കൻ മദ്യ വിൽപനയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്നും 40 ലക്ഷം ഡോളർ കുട്ടികളുടെ ആരോഗ്യ-പോഷകാഹാര മേഖലയ്ക്ക് നൽകാൻ തീരുമാനിച്ച് മാനിറ്റോബ സർക്കാർ. കഴിഞ്ഞ വർഷം വ്യാപാര തർക്കങ്ങളെത്തുടർന്ന് സ്റ്റോക്കിൽ നിന്നും പിൻവലിച്ച മദ്യമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിറ്റഴിച്ചത്. ഇതിൽ 30 ലക്ഷം ഡോളർ ചൈൽഡ് ന്യൂട്രീഷ്യൻ കൗൺസിലിനും, 10 ലക്ഷം ഡോളർ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഫൗണ്ടേഷനുമാണ് നൽകുന്നത്. കുട്ടികൾക്ക് മികച്ച ചികിത്സാ ഉപകരണങ്ങളും പോഷകാഹാരവും ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും.

മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനം ചാരിറ്റികൾക്ക് നൽകുന്നതിന്റെ രണ്ടാം ഘട്ടമാണിത്. ഡിസംബറിൽ ഹാർവെസ്റ്റ് മാനിറ്റോബ ഉൾപ്പെടെയുള്ള സംഘടനകൾക്ക് 26 ലക്ഷം ഡോളർ സർക്കാർ കൈമാറിയിരുന്നു. ഡിസംബർ അവസാനം വരെ ഏകദേശം 69 ലക്ഷം ഡോളറിന്റെ അമേരിക്കൻ മദ്യമാണ് പൊതുജനങ്ങൾക്കും റസ്റ്ററന്റുകൾക്കുമായി വിറ്റഴിച്ചത്. നിലവിലുള്ള മദ്യശേഖരം വിറ്റുതീരുന്നത് വരെ ഈ പദ്ധതി തുടരുമെന്നും അതിൽ നിന്നുള്ള മുഴുവൻ ലാഭവും സന്നദ്ധ സംഘടനകൾക്ക് നൽകുമെന്നും പ്രവിശ്യാ സർക്കാർ വ്യക്തമാക്കി.
