ഓട്ടവ: 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ടു മാസങ്ങളിൽ കാനഡയുടെ ഫെഡറൽ ഭരണകൂടത്തിന് 2640 കോടി ഡോളറിന്റെ അധിക ചെലവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 2270 കോടി ഡോളറിനേക്കാൾ വലിയ സാമ്പത്തിക ആഘാതമാണിത്. ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ഫിസ്ക്കൽ മോണിറ്റർ റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ കാലയളവിൽ സർക്കാരിന്റെ ആകെ വരുമാനം 31,720 കോടി ഡോളറായി ഉയർന്നു. മുൻവർഷം ഇത് 31,130 കോടി ഡോളറായിരുന്നു. കസ്റ്റംസ് ഇറക്കുമതി തീരുവയിലെ വർദ്ധനവും, കോർപ്പറേറ്റ്-പേഴ്സണൽ ഇൻകം ടാക്സ് വരുമാനത്തിലുണ്ടായ വർദ്ധനവുമാണ് ഇതിന് കാരണം. അതേസമയം, ഡയറക്ട് പ്രോഗ്രാം ചെലവുകൾ, പ്രവിശ്യകൾക്കും വ്യക്തികൾക്കുമുള്ള കൈമാറ്റങ്ങൾ എന്നിവയിലുണ്ടായ വർദ്ധനവ് മൂലം പ്രോഗ്രാം ചെലവുകൾ 30,400 കോടി ഡോളറായി ഉയർന്നു.

പൊതുകടത്തിന്റെ പലിശ ഇനത്തിൽ 3630 കോടി ഡോളറാണ് ഇക്കാലയളവിൽ ചിലവായതെന്നാണ് കണ്ടെത്തൽ. ട്രഷറി ബില്ലുകളുടെ ഹ്രസ്വകാല പലിശ നിരക്കിലെ കുറവ് കാരണം കഴിഞ്ഞ വർഷത്തെ 3640 കോടി ഡോളറിനേക്കാൾ നേരിയ കുറവ് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നെറ്റ് ആക്ച്വറിയൽ നഷ്ടം (Net actuarial losses) 270 കോടി ഡോളറിൽ നിന്ന് 330 കോടി ഡോളറായി വർദ്ധിച്ചു. വരുമാനത്തിൽ വർദ്ധനവുണ്ടായെങ്കിലും വർദ്ധിച്ചുവരുന്ന ചിലവുകൾ ഫെഡറൽ ഭരണകൂടത്തിന്റെ സാമ്പത്തിക ബാധ്യതയെ സ്വാധീനിക്കുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
