ഹാലിഫാക്സ്: വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ചതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവ്വകലാശാലകളും കോളേജുകളും സഹായത്തിനായി പ്രവിശ്യാ സർക്കാരുകളെ സമീപിക്കണമെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രി ലെന ഡയബ്. ഹാലിഫാക്സിൽ നടന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2024-ന്റെ തുടക്കത്തിൽ കാനഡയിൽ 10 ലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളുണ്ടായിരുന്നത് 2025 നവംബറോടെ ഏഴ് ലക്ഷമായി കുറഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മഹാമാരിക്ക് ശേഷം അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാനഡയിലെ ആരോഗ്യമേഖല, ഭവന നിർമ്മാണം, മറ്റ് പൊതു സേവനങ്ങൾ എന്നിവയ്ക്ക് താങ്ങാനാവുന്നതിലപ്പുറം സമ്മർദ്ദം സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാനും സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാനുമുള്ള പാതയിലാണ് സർക്കാരെന്നും അവർ കൂട്ടിച്ചേർത്തു. കനേഡിയൻ വിദ്യാർത്ഥികളെ അപേക്ഷിച്ച് വിദേശ വിദ്യാർത്ഥികൾ ഉയർന്ന ട്യൂഷൻ ഫീസ് നൽകുന്നതിനാൽ, അവരുടെ എണ്ണത്തിലുണ്ടായ കുറവ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മെമ്മോറിയൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വൻതോതിൽ ചെലവ് ചുരുക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 2.5 കോടി ഡോളർ ലാഭിക്കുന്നതിനായി ഇംഗ്ലണ്ടിലെ പല കെട്ടിടങ്ങളും വിൽക്കാനാണ് സർവ്വകലാശാലയുടെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും എന്നാൽ ഈ മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകേണ്ട ഉത്തരവാദിത്തം അതത് പ്രവിശ്യാ സർക്കാരുകൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.
