വിനിപെഗ് : തെക്കൻ മാനിറ്റോബയിൽ വീണ്ടും അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രോഗബാധിതനായ വ്യക്തി സന്ദർശനം നടത്തിയതിനെ തുടർന്ന് മാനിറ്റോബ പബ്ലിക് ഇൻഷുറൻസ് (എംപിഐ) അവരുടെ വിങ്ക്ലർ സർവീസ് സെന്‍റർ ഫെബ്രുവരി 2 വരെ അടച്ചിടുമെന്ന് അറിയിച്ചു. ജനുവരി 21 നും 23 നും ഇടയിൽ സർവീസ് സെന്‍ററിലുണ്ടായിരുന്നവർ രോഗലക്ഷണങ്ങൾ പരിശോധിക്കണം. 2025-ൽ മാനിറ്റോബയിൽ 319 അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിരുന്നു. അതേസമയം 2026-ൽ ഇതുവരെ 32 സ്ഥിരീകരിച്ച കേസുകളും ഒരു സാധ്യതയുള്ള കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനുവരി 19 ന് ഉച്ചയ്ക്ക് 1:40 മുതൽ വൈകുന്നേരം അഞ്ച് വരെ വിങ്ക്ലറിലുള്ള ബൗണ്ടറി ട്രെയിൽസ് ഹെൽത്ത് സെന്‍ററിന്‍റെ അൾട്രാസൗണ്ട് വിഭാഗത്തിലും ജനുവരി 21 ന് രാവിലെ 6 മുതൽ 10 വരെ ആശുപത്രിയുടെ എമർജൻസി റൂമിലും, ജനുവരി 23 ന് വൈകുന്നേരം 4 മുതൽ 7 വരെ വിനിപെഗിലെ വൺസ് അപ്പോൺ എ ചൈൽഡിന്‍റെ റീജൻ്റ് അവന്യൂ വെസ്റ്റ് ലൊക്കേഷനിലും, ജനുവരി 23 ന് വൈകുന്നേരം 5 മുതൽ 10 വരെ മോർഡനിലെ ഷാർപ്‌ടൂത്ത് അഡ്വഞ്ചേഴ്‌സിലും അഞ്ചാംപനി ബാധിതർ എത്തിയതായി റിപ്പോർട്ട് ചെയ്തു. ആ സമയങ്ങളിൽ ഈ സ്ഥലങ്ങളിലുണ്ടായിരുന്നവർ രണ്ടാഴ്ചത്തേക്ക് രോഗലക്ഷണങ്ങൾ പരിശോധിക്കണം, ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. അഞ്ചാംപനി ലക്ഷണങ്ങൾ സമ്പർക്കം പുലർത്തിയതിന് ശേഷം ഏഴ് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. പനി, മൂക്കൊലിപ്പ്, ചുമ, കണ്ണുകൾക്ക് ചുവപ്പ് നിറം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തുടർന്ന് വായിലോ തൊണ്ടയിലോ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാം, മുഖത്തും ശരീരത്തിലും ചുവന്ന ചുണങ്ങു ഉണ്ടാകാം.
