ടെഹ്റാൻ: ഇറാനിലെ ബന്ദർ അബ്ബാസിലും അഹ്വാസിലും ശനിയാഴ്ച ഉണ്ടായ വാതക സ്ഫോടനങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബന്ദർ അബ്ബാസ് നഗരത്തിലും സമാനമായ സ്ഫോടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇറാനിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (IRGC) ഒരു കമാൻഡറെ ലക്ഷ്യം വെച്ചാണ് ബന്ദർ അബ്ബാസിൽ സ്ഫോടനം നടന്നതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം തള്ളി. ഇത്തരം പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അനാവശ്യമായ അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്ത് നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിച്ചുവരികയാണ്.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഗണ്യമായ ഭാഗം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിന് സമീപമാണ് ബന്ദർ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. ഇറാനും വാഷിങ്ടണും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സ്ഫോടനങ്ങളെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയുണ്ടായ ഈ സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
