മുംബൈ: മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചത് പരിഭ്രാന്തി പടർത്തി. ടാക്സിവേയിൽ വച്ച് വിമാനങ്ങളുടെ ചിറകുകളുടെ അഗ്രങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എയർ ഇന്ത്യയുടെ മുംബൈ–കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ്–മുംബൈ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു. സംഭവമുണ്ടാകുമ്പോൾ ഇരു വിമാനങ്ങളിലും യാത്രക്കാരു ണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം പുറപ്പെടുന്നത് വൈകുകയാണ്.

മുംബൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഫ്ലൈറ്റ് എഐ2732 മറ്റൊരു വിമാനത്തിൽ ഇടിച്ചതിനാൽ പുറപ്പെടുന്നത് വൈകുമെന്നും ഇരുവിമാനങ്ങളുടെയും ചിറകിന്റെ അഗ്രങ്ങളാണ് കൂട്ടിയിടിച്ചതെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ എയർ ഇന്ത്യ വിമാനത്തിന് കേടുപാടുണ്ടായിട്ടുണ്ടെന്നും മുൻകരുതലെന്ന നിലയിൽ വിമാനം നിലത്തിറക്കി സാങ്കേതിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് എയർ ഇന്ത്യ അറിയിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതരായി തിരിച്ചിറക്കിയെന്നും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും ഉറപ്പു നൽകി. ഡി.ജി.സി.എ സംഘം സ്ഥലത്തെത്തി.
