ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതല ചർച്ചകൾക്ക് തുടക്കമിടാൻ വിദേശകാര്യ മന്ത്രാലയത്തിന് അദ്ദേഹം നിർദ്ദേശം നൽകി. അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ഫെബ്രുവരി 6 തുർക്കിയിലെ ഇസ്താംബുളിൽ വെച്ച് നടക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഇറാൻ ചർച്ചകൾക്ക് പച്ചക്കൊടി കാട്ടിയത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി, അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും കൂടിക്കാഴ്ച നടത്തിയേക്കും. അതേ സമയം ഭീഷണികളില്ലാത്ത, സുരക്ഷിതമായ അന്തരീക്ഷത്തിൽ മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്ന് പെസെഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ദേശീയ താത്‌പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള കരാറിനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി പുതിയ ആണവ കരാർ വേണമെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വഴങ്ങാത്ത പക്ഷം ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിനേക്കാൾ’ ഭീകരമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന വ്യോമാക്രമണം പശ്‌ചിമേഷ്യൻ മേഖലയെ യുദ്ധഭീതിയിലെത്തിച്ചിരുന്നു. കൂടാതെ, ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ സർക്കാർ അടിച്ചമർത്തുന്നതിനെതിരെയും അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയും സൈനിക സമ്മർദ്ദവുമാണ് ഇറാനെ ചർച്ചയുടെ പാതയിലേക്ക് എത്തിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
