വൻകൂവർ : കാനഡയിലെ പ്രധാന നദികളുടെ ഉറവിടമായ റോക്കി പർവതനിരകളിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നത് രാജ്യത്തിന്റെ ജലസുരക്ഷയെ അപകടത്തിലാക്കുന്നതായി റിപ്പോർട്ട്. ശൈത്യകാലത്ത് മഞ്ഞുപാളികളായി സംഭരിക്കപ്പെടുകയും വേനലിൽ ഉരുകി നദികളിലെത്തുകയും ചെയ്യുന്ന ജലം കൃഷിക്കും വൈദ്യുതോല്പാദനത്തിനും കുടിവെള്ളത്തിനും അത്യന്താപേക്ഷിതമാണ്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വെസ്റ്റേൺ കാനഡയിലെ മഞ്ഞിന്റെ അളവിൽ വൻ ഇടിവുണ്ടായതായി കോൺകോർഡിയ സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. സസ്‌കാച്വാൻ, ഒകനാഗൻ നദീതടങ്ങളെയാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇത് നഗരങ്ങളിലെ ജലവിതരണത്തെയും കപ്പൽ ഗതാഗതത്തെയും പ്രതിസന്ധിയിലാക്കുമെന്നും പഠനത്തിൽ പറയുന്നു.

മഞ്ഞുവീഴ്ചയ്ക്ക് പകരം മഴ പെയ്യുന്ന രീതിയിലേക്ക് കാലാവസ്ഥ മാറുന്നത് മഞ്ഞുപാളികളുടെ സ്വാഭാവിക സംഭരണശേഷി നഷ്ടപ്പെടുത്തും. ഇത്തവണ വൻകൂവർ സിറ്റി നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട ശൈത്യകാലത്തിലൂടെയാണ് കടന്നുപോകുന്നത്. സ്കീ റിസോർട്ടുകളുടെ പ്രവർത്തനത്തെപ്പോലും ഇത് സാരമായി ബാധിച്ചു കഴിഞ്ഞു. മഞ്ഞുരുകി മണ്ണിലെ ഈർപ്പം നിലനിർത്താൻ കഴിയാതെ വരുന്നത് വനങ്ങളെ വരണ്ടതാക്കുകയും വരാനിരിക്കുന്ന വേനൽക്കാലത്ത് കാട്ടുതീ പടരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. നിലവിലെ വാട്ടർ മാനേജ്‌മെന്റ് രീതികൾ അടിയന്തരമായി പരിഷ്കരിച്ചില്ലെങ്കിൽ ഭാവിയിൽ രാജ്യം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
