കാൽഗറി: ജുഡീഷ്യൽ നിയമനങ്ങളിൽ പ്രവിശ്യയ്ക്ക് കൂടുതൽ അധികാരം നൽകിയില്ലെങ്കിൽ കോടതികൾക്കുള്ള ഫണ്ടിങ് തടയുമെന്ന തന്റെ ഭീഷണി ഒരു ചർച്ചാ തന്ത്രം മാത്രമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ശനിയാഴ്ച നടന്ന ‘യുവർ പ്രൊവിൻസ്, യുവർ പ്രീമിയർ’ എന്ന റേഡിയോ പരിപാടിയിലായിരുന്നു സ്മിത്തിന്റെ ഈ പ്രതികരണം. നിയമന പ്രക്രിയയിൽ പ്രവിശ്യകൾക്ക് തുല്യനീതി ഉറപ്പാക്കുന്ന ഒരു ധാരണയിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു.

ജുഡീഷ്യൽ പരിഷ്കരണത്തിനായുള്ള ഈ ആവശ്യം മുന്നോട്ടുവെച്ചത് നീതിന്യായ മന്ത്രി മിക്കി അമേരിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേർത്തു. ജനുവരി 23-ന് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിലാണ്, ജഡ്ജിമാരുടെ തിരഞ്ഞെടുപ്പിൽ ആൽബർട്ടയ്ക്ക് കൂടുതൽ പങ്കാളിത്തം വേണമെന്ന ആവശ്യം സ്മിത്ത് ഉന്നയിച്ചത്. ഫെഡറൽ സർക്കാർ ഈ നിർദ്ദേശത്തോട് യോജിച്ചില്ലെങ്കിൽ കോടതികൾക്കുള്ള സാമ്പത്തിക സഹായം നിർത്തിവെക്കുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. ആൽബർട്ട കോർട്ട് ഓഫ് കിങ്സ് ബെഞ്ച്, കോർട്ട് ഓഫ് അപ്പീൽ, സുപ്രീം കോടതി എന്നിവിടങ്ങളിലെ നിയമനങ്ങൾക്കായി നാല് വിദഗ്ധർ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതി രൂപീകരിക്കണമെന്നാണ് സ്മിത്തിന്റെ നിർദ്ദേശം.
എന്നാൽ, നിലവിലെ നിയമന പ്രക്രിയ സ്വതന്ത്രമാണെന്നും അത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഫെഡറൽ നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ ഈ ആവശ്യം തള്ളിയിരുന്നു. ജുഡീഷ്യൽ നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകരുതെന്ന് ഫ്രേസർ വ്യക്തമാക്കി. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും നിയമവാഴ്ചയുടെ പ്രധാന ഭാഗമാണെന്നും ഫ്രേസർ പറഞ്ഞു.
