കാൽഗറി: ബ്ലാങ്കറ്റ് റീസോണിങ് നിയമം പിൻവലിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, കാൽഗറിക്ക് ലഭിക്കേണ്ട ഫെഡറൽ ഭവനനിർമ്മാണ ഫണ്ട് ഉറപ്പാക്കാൻ പ്രവിശ്യാ സർക്കാർ ശ്രമിക്കുന്നതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷനിൽ (CMHC) നിന്നുള്ള 12.9 കോടി ഡോളറാണ് നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. ഈ തുക ലഭ്യമാക്കാൻ ഭവനമന്ത്രി ജേസൺ നിക്സൺ ഫെഡറൽ സർക്കാരുമായും സി.എം.എച്ച്.സിയുമായും ചർച്ചകൾ നടത്തിവരികയാണെന്ന് ശനിയാഴ്ച നടന്ന റേഡിയോ പരിപാടിയിൽ പ്രീമിയർ വ്യക്തമാക്കി.

നഗരമധ്യത്തിലെ ഓഫീസ് മുറികൾ പാർപ്പിടങ്ങളാക്കി മാറ്റുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ നിർമ്മാണം വേഗത്തിലാക്കുന്നതിനുമുള്ള പദ്ധതികളെ ഫണ്ട് മരവിപ്പിച്ചത് ബാധിച്ചേക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫെഡറൽ സർക്കാരുമായി നേരിട്ട് കരാറുകളിൽ ഏർപ്പെടുന്നത് തടയാൻ പ്രൊവിൻഷ്യൽ പ്രയോറിറ്റീസ് ആക്ട് കൊണ്ടുവന്നതായും സ്മിത്ത് ചൂണ്ടിക്കാട്ടി. പ്രവിശ്യയുടെ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ ഫെഡറൽ സർക്കാർ ഇടപെടുന്നത് നിയന്ത്രിക്കാനാണ് കെബെക്കിന് സമാനമായ ഈ നിയമം നടപ്പിലാക്കിയതെന്ന് അവർ വിശദീകരിച്ചു.
റസിഡൻഷ്യൽ പ്ലോട്ടുകളിൽ നാല് യൂണിറ്റുകൾ വരെ അനുവദിക്കുന്നതിനുള്ള സോണിങ് മാറ്റങ്ങളിൽ നിന്ന് റെഡ് ഡിയർ സിറ്റി കൗൺസിൽ പിന്മാറിയതിനെത്തുടർന്ന് അവർക്ക് ലഭിക്കേണ്ടിയിരുന്ന 1.2 കോടി ഡോളർ ഫെഡറൽ ഫണ്ട് റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കാൽഗറിക്ക് ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് പ്രവിശ്യാ സർക്കാർ മുൻഗണന നൽകുന്നത്. ബ്ലാങ്കറ്റ് റീസോണിങ് വിഷയത്തിൽ മാർച്ച് 23-ന് കാൽഗറി സിറ്റി കൗൺസിൽ പൊതുജനാഭിപ്രായം തേടും.
