ടൊറന്റോ : ഒന്റാരിയോയിലെ ഇംഗർസോൾ ജനറൽ മോട്ടോഴ്സ് (GM) പ്ലാന്റിൽ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ സെവരൻസ് പാക്കേജുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി. ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ലംപ് സം തുകയിൽ നിന്ന് വലിയൊരു ഭാഗം നികുതിയായി പിടിക്കുന്നത് അവരുടെ ദൈനംദിന ജീവിതത്തെയും മോർഗേജ് തിരിച്ചടവുകളെയും സാരമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പെളിയേവ് ധനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. നിലവിലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ സഹായിക്കാൻ നികുതി പിടിക്കുന്നത് തടയാൻ സർക്കാരിന് അധികാരമുണ്ടെന്നും കൺസർവേറ്റീവ് നേതാക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യത്തെ വാഹന വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച പുതിയ വ്യവസായ നയത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുകൾ നൽകുന്നത് കനേഡിയൻ വിപണിയെ തകർക്കുമെന്നും കത്തിൽ ആരോപിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളും താരിഫുകളും കാരണം ഇംഗർസോളിലെയും ഓഷവയിലെയും പ്ലാന്റുകളിൽ നൂറുകണക്കിന് തൊഴിലാളികൾക്കാണ് ഇതിനകം ജോലി നഷ്ടമായത്. യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ പുനപരിശോധനയ്ക്ക് ഇരിക്കെ, കനേഡിയൻ തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
