എഡ്മിന്റൻ: ആൽബർട്ടയിലെ ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഫെഡറൽ ഗവൺമെന്റ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആരോഗ്യ സംരക്ഷണ പ്രവർത്തകർ. ഇതിന്റെ ഭാഗമായി ഓട്ടവയിലെ പാർലമെന്റ് ഹില്ലിൽ ഒത്തുചേർന്ന പ്രവർത്തകർ, ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ പുതിയ നിയമങ്ങൾക്കെതിരെ നിയമനിർമ്മാതാക്കളെ കണ്ട് സമ്മർദ്ദം ചെലുത്തി വരികയാണ്. ഡോക്ടർമാർക്ക് പൊതു-സ്വകാര്യ മേഖലകളിൽ ഒരേസമയം പ്രവർത്തിക്കാൻ അനുമതി നൽകുന്ന പുതിയ നിയമം കാനഡയുടെ ആരോഗ്യ നിയമത്തെ ലംഘിക്കുന്നതാണെന്ന് ഇവർ ആരോപിച്ചു.
ആൽബർട്ട ഗവൺമെന്റിന്റെ ഈ നീക്കം കാനഡയുടെ പൊതുജനാരോഗ്യ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആരോഗ്യ സഖ്യത്തിന്റെ ചെയർമാൻ ജേസൺ മക്ലീൻ പറഞ്ഞു. നിയമം ലംഘിക്കുന്ന പ്രവിശ്യകൾക്കുള്ള ഫെഡറൽ ഫണ്ട് തടഞ്ഞുവച്ചുകൊണ്ട് കേന്ദ്ര സർക്കാർ കർശന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രൈവറ്റ് ഹെൽത്ത് കെയർ വ്യാപിപ്പിക്കുന്നത് സാധാരണക്കാർക്ക് ലഭിക്കേണ്ട ചികിത്സാ സൗകര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.

ഫെഡറൽ ആരോഗ്യ മന്ത്രി മാർജറി മിഷേൽ ഈ വിഷയത്തിൽ പുലർത്തുന്ന മൗനത്തെയും പ്രവർത്തകർ വിമർശിക്കുന്നുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തെ പിന്തുണച്ചുകൊണ്ട് മന്ത്രി സംസാരിക്കണമെന്നും എന്നാൽ ആൽബർട്ടയിലെ പുതിയ നിയമത്തിനെതിരെ നിലപാടെടുക്കാൻ അവർ തയ്യാറാകുന്നില്ലെന്നും ‘ഫ്രണ്ട്സ് ഓഫ് മെഡികെയർ ആൽബർട്ട’ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് ഗാലോവേ പറഞ്ഞു. നൂറോളം എംപിമാരുമായും സെനറ്റർമാരുമായും ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ഗ്രൂപ്പ് അറിയിച്ചു
