ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക ആണവ ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ഈ ആഴ്ച നടക്കാനിരിക്കെ മേഖലയില്‍ നയതന്ത്ര യുദ്ധം മുറുകുന്നു. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവശ്യം ഇറാന്‍ പൂര്‍ണ്ണമായും തള്ളി. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം ആര്‍ക്ക് മുന്നിലും അടിയറവെക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇതിനിടെ, ബുധനാഴ്ച വാഷിങ്ടണില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കും പ്രാദേശിക സ്വാധീനത്തിനുമെതിരെ ശക്തമായ ഉപരോധങ്ങളും സൈനിക മുന്‍കരുതലുകളും ട്രംപിനോട് നെതന്യാഹു ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇറാനിലെ ആഭ്യന്തര സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷാ സേന തടവിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ജയിലില്‍ നിരാഹാര സമരം തുടരുന്ന പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ നര്‍ഗീസ് മുഹമ്മദിക്ക് ഏഴ് വര്‍ഷം കൂടി അധികശിക്ഷ വിധിച്ചു. പ്രക്ഷോഭകാരികളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുന്നുണ്ടെങ്കിലും ഇറാന്‍ ഭരണകൂടം തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
