വിനിപെഗ് : കാനഡയിലെ ഏറ്റവും വലിയ ഇൻഡോർ ഫാം ഷോ ആയ മാനിറ്റോബ ആഗ് ഡേയ്സിൽ പങ്കെടുത്തവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. ജനുവരി അവസാനം ബ്രാൻഡനിലെ കീസ്റ്റോൺ സെന്ററിൽ നടന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തവർ അഞ്ചാംപനി ലക്ഷണങ്ങൾ പരിശോധിക്കണമെന്ന് മാനിറ്റോബ ഹെൽത്ത് നിർദ്ദേശിച്ചു. ഈ പരിപാടി നടന്ന ആഴ്ചയിൽ ഹോട്ടലുകൾ, റസ്റ്ററൻ്റുകൾ, ഷോപ്പുകൾ തുടങ്ങിയ സമീപ വിനോദസഞ്ചാര മേഖലകൾ സന്ദർശിച്ചവർക്കും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന് ഏജൻസി പറയുന്നു.

ഈ മാസം ആദ്യം തെക്കൻ മാനിറ്റോബ നഗരമായ വിങ്ക്ലറിലെ മൂന്ന് സ്ഥലങ്ങളിലെ സന്ദർശകർക്കും അഞ്ചാംപനി അണുബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റാക്ക്ഡ് പാൻകേക്ക് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹൗസ്, വിങ്ക്ലർ പബ്ലിക് ഹെൽത്ത് ഓഫീസ്, എമർജൻസി ഡിപ്പാർട്ട്മെൻ്റ് എന്നിവിടങ്ങളിൽ എത്തിയവർക്ക് അഞ്ചാംപനി ബാധിച്ചിരിക്കാം, മാനിറ്റോബ ഹെൽത്ത് പറയുന്നു. സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നവർ അഞ്ചാംപനി വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

അഞ്ചാംപനി ബാധിച്ച് ഏഴ് മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പ്രാരംഭ ലക്ഷണങ്ങളിൽ പനി, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം എന്നിവ ഉൾപ്പെടാം, ആരോഗ്യ ഏജൻസി പറയുന്നു. തുടർന്ന് വായിലും തൊണ്ടയിലും ചെറിയ വെളുത്ത പാടുകൾ ഉണ്ടാകാം. പ്രാരംഭ ലക്ഷണങ്ങൾ ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം, മുഖത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ശരീരത്തിലുടനീളം പടരുകയും ചെയ്യും.
