Monday, February 9, 2026

പാക്കിസ്ഥാനോട് അടുത്ത് റഷ്യ; സുരക്ഷാ വിഷയങ്ങളിലടക്കം പിന്തുണ വാഗ്ദാനം ചെയ്ത് പുടിന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗണിലുള്ള പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 170-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ഐക്യദാര്‍ഢ്യം അറിയിച്ച് സന്ദേശമയക്കുകയും ചെയ്തു. സുരക്ഷാ കാര്യങ്ങളിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പാക്കിസ്ഥാനുമായി കൈകോര്‍ക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്ന ഘട്ടത്തില്‍ റഷ്യയുടെ ഈ നീക്കം ഇന്ത്യ ഉറ്റുനോക്കുകയാണ്.

സ്ഫോടനത്തെത്തുടര്‍ന്ന് ഇസ്ലാമാബാദില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രാര്‍ത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ കടന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചെങ്കിലും ഇന്ത്യ ഈ വാദങ്ങള്‍ പാടെ തള്ളി. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും പാക്കിസ്ഥാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ നടന്ന ഈ ആക്രമണം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!