ഓട്ടവ: ഓട്ടവയിലെ പൊതുഗതാഗത സംവിധാനമായ ഒസി ട്രാൻസ്പോ ജനുവരി മാസത്തിൽ 9,263 ബസ് സർവീസുകൾ റദ്ദാക്കി. ബസുകളുടെ ദൗർലഭ്യവും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള കാലതാമസവുമാണ് ട്രിപ്പുകൾ മുടങ്ങാൻ കാരണമായതെന്ന് ട്രാൻസിറ്റ് സർവീസസ് ഇടക്കാല ജനറൽ മാനേജർ ട്രോയ് ചാർട്ടർ അറിയിച്ചു. ജനുവരി 4 മുതൽ 31 വരെയുള്ള കണക്കുകൾ പ്രകാരം നഗരത്തിലെ തിരക്കേറിയ റൂട്ടുകളായ 12, 6, 7 എന്നിവയെയാണ് സർവീസ് റദ്ദാക്കൽ ഏറ്റവും കൂടുതൽ ബാധിച്ചത്.
ബ്ലെയർ സ്റ്റേഷനും ടണ്ണിസ് പാസ്ചറിനും ഇടയിൽ സർവീസ് നടത്തുന്ന റൂട്ട് 12-ലാണ് ഏറ്റവും കൂടുതൽ ട്രിപ്പുകൾ റദ്ദാക്കിയത്. ഈ റൂട്ടിൽ ആസൂത്രണം ചെയ്‌ത 3,950 ട്രിപ്പുകളിൽ 401 എണ്ണവും നടന്നില്ല. ഗ്രീൻബോറോയ്ക്കും റോക്ക്ക്ലിഫിനും ഇടയിലുള്ള റൂട്ട് 6-ൽ 373 ട്രിപ്പുകളും കാൾട്ടൺ സർവകലാശാലയ്ക്കും സെന്റ് ലോറന്റിനും ഇടയിലുള്ള റൂട്ട് 7-ൽ 327 ട്രിപ്പുകളും മുടങ്ങി. റൂട്ട് 6-ൽ 88 ശതമാനം സർവീസുകൾ മാത്രമാണ് കൃത്യമായി നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വാഹനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി പ്രതിദിന സർവീസുകളുടെ എണ്ണത്തിൽ 255 ട്രിപ്പികളുടെ കുറവ് വരുത്തിയിട്ടുണ്ട്. യന്ത്രതകരാറുകൾ, അപകടങ്ങൾ മൂലം റോഡിലുണ്ടാകുന്ന ക്രമീകരണങ്ങൾ, ഡ്രൈവർമാരുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം എന്നിവ സർവീസുകളെ ബാധിക്കുന്നതായി ഒസി ട്രാൻസ്പോ ചൂണ്ടിക്കാട്ടി. നിലവിൽ ശരാശരി 500 ബസുകൾ ആവശ്യമാണെങ്കിലും 492 എണ്ണം മാത്രമാണ് ലഭ്യമാകുന്നത്. പുതിയതായി ഏഴ് ഇലക്ട്രിക് ബസുകൾ കൂടി സർവീസിന് സജ്ജമായതോടെ ആകെ ഇലക്ട്രിക് ബസുകളുടെ എണ്ണം 48 ആയി ഉയർന്നിട്ടുണ്ട്.
കൂടുതൽ സർവീസുകളുള്ള റൂട്ടുകളിലാണ് റദ്ദാക്കലുകൾ അധികമെന്നും ഇത് യാത്രക്കാരെ കാര്യമായി ബാധിക്കുന്നുണ്ടെന്നും കൗൺസിലർ മാർട്ടി കാർ പറഞ്ഞു. റൂട്ട് 88 (320 ട്രിപ്പുകൾ), റൂട്ട് 11 (298 ട്രിപ്പുകൾ), റൂട്ട് 5 (286 ട്രിപ്പുകൾ) എന്നിവയാണ് പട്ടികയിൽ പിന്നാലെയുള്ള മറ്റ് റൂട്ടുകൾ. തുടർച്ചയായി ട്രിപ്പുകൾ മുടങ്ങുന്നത് യാത്രക്കാരിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
