ഹ്യൂസ്റ്റൺ: ആഗോള ഊർജ്ജ പര്യവേക്ഷണ മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി പ്രമുഖ ഓയിൽഫീൽഡ് സർവീസ് കമ്പനിയായ ട്രാൻസ് ഓഷ്യൻ (Transocean). ഈ രംഗത്തെ മറ്റൊരു പ്രമുഖ കമ്പനിയായ വലാരിസ് (Valaris) നെ 5800 കോടി ഡോളറിന്റെ ഓൾ-സ്റ്റോക്ക് ഇടപാടിലൂടെ ട്രാൻസ് ഓഷ്യൻ ഏറ്റെടുക്കുന്നു. ഇതോടെ ആഴക്കടൽ എണ്ണ ഖനന മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയായി ട്രാൻസ് ഓഷ്യൻ മാറും.
ഊർജ്ജ ഉൽപ്പാദന മേഖലയിലെ വെല്ലുവിളികളും ചിലവ് കുറയ്ക്കാനുള്ള നീക്കങ്ങളുമാണ് ഇത്തരം ഒരു ലയനത്തിലേക്ക് കമ്പനികളെ നയിച്ചത്. ലയനത്തിന് ശേഷം നിലവിൽ വരുന്ന പുതിയ കമ്പനിക്ക് ഏകദേശം 1700 കോടി ഡോളർ എന്റർപ്രൈസ് മൂല്യമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, 33 അത്യാധുനിക അൾട്രാ ഡീപ്പ് വാട്ടർ ഡ്രിൽഷിപ്പുകൾ ഉൾപ്പെടെ 73 ഡ്രില്ലിങ് റിഗുകളുടെ വമ്പൻ ശേഖരവും കമ്പനിക്ക് സ്വന്തമാകും.

ഇടപാടിന്റെ ഭാഗമായി, ഓരോ Valaris ഓഹരിക്കും Transocean ന്റെ 15.235 ഓഹരികൾ എന്ന നിരക്കിൽ ഓഹരി ഉടമകൾക്ക് ലഭിക്കും. ഇതനുസരിച്ച് Valaris ഓഹരിയുടെ മൂല്യം 82.12 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. സംയുക്ത കമ്പനിയുടെ 53% ഓഹരികൾ ട്രാൻസ് ഓഷ്യന്റെയും ബാക്കി 47% വലാരിസിന്റെ കൈവശമായിരിക്കും. 2026-ന്റെ രണ്ടാം പകുതിയോടെ ലയന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ വലാരിസിന്റെ ഓഹരി വിലയിൽ 14.6 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായി.
