ഓട്ടവ: വിൻസർ-ഡിട്രോയിറ്റ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗോർഡി ഹാവ് ഇന്റർനാഷണൽ ബ്രിഡ്ജ് തുറക്കുന്നത് തടയുമെന്ന ട്രംപിൻറെ ഭീഷണിക്ക് പിന്നാലെ, ട്രംപുമായി ഫോണിൽ ചർച്ച നടത്തിയതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന സംഭാഷണത്തിൽ ബ്രിഡ്ജിന്റെ ഉടമസ്ഥാവകാശത്തെയും നിർമ്മാണത്തെയും സംബന്ധിച്ച വസ്തുതകൾ കാർണി ട്രംപിനെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

ബ്രിഡ്ജിന്റെ നിർമ്മാണ ചിലവ് മുഴുവനായി വഹിച്ചത് കാനഡയാണെന്നും എന്നാൽ ഇതിന്റെ ഉടമസ്ഥാവകാശം കാനഡയും മിഷിഗൺ സർക്കാരും സംയുക്തമായാണ് പങ്കിടുന്നതെന്നും കാർണി വിശദീകരിച്ചു. കൂടാതെ, പാലത്തിന്റെ നിർമ്മാണത്തിനായി ഇരുരാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റീൽ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തി.
വിൻസറിനെയും അമേരിക്കയിലെ ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹാവ് ഇന്റർനാഷണൽ ബ്രിഡ്ജ് , യുഎസിന് അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ തുറക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരെ കടുത്ത നിലപാട് പരസ്യമാക്കിയത്.
