കാൽഗറി: കാനഡയിൽ നിന്ന് വിട്ടുമാറി ഒരു സ്വതന്ത്ര രാജ്യമാകണമെന്ന വാദങ്ങൾക്കിടെ, ഭൂരിഭാഗം ആൽബർട്ട നിവാസികളും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം, വേർപിരിയൽ സംബന്ധിച്ച് ഹിതപരിശോധന നടന്നാൽ 57 ശതമാനം പേരും കാനഡയ്ക്കൊപ്പം നിൽക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. വെറും 8 ശതമാനം ആളുകൾ മാത്രമാണ് വിട്ടുപോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത്.

ഫെഡറൽ സർക്കാരിന്റെ നയങ്ങൾ തങ്ങൾക്ക് ദോഷകരമാണെന്നും വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കാൻ സ്വതന്ത്ര പാതയാണ് നല്ലതെന്നുമാണ് വേർപിരിയലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. ലിബറൽ അനുകൂലികൾ കാനഡയിൽ തുടരണമെന്ന് ആഗ്രഹിക്കുമ്പോൾ, ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ വിട്ടുപോകണമെന്ന ചിന്താഗതിക്ക് കൂടുതൽ പിന്തുണയുണ്ട്. എന്നാൽ പ്രവിശ്യാ പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ ഈ വിഷയത്തിലെ ഇടപെടലുകളിൽ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.
വേർപിരിയൽ റഫറണ്ടത്തിൽ ഒപ്പിട്ടവരിൽ പലരും അമേരിക്കൻ ഭരണകൂടവുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ രാഷ്ട്രീയമായോ സാമ്പത്തികമായോ അമേരിക്കയുമായി ചേർന്നു നിൽക്കാൻ ആൽബർട്ടയ്ക്ക് മേൽ സമ്മർദ്ദമുണ്ടാകുമെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഒരുവേള പ്രവിശ്യ സ്വതന്ത്രമായാൽ നിലവിൽ അവിടെ താമസിക്കുന്നവരിൽ പകുതിയിലധികം പേരും കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് താമസം മാറുമെന്നും സർവേ പറയുന്നു.
