ഓട്ടവ: കാനഡയിൽ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ, പ്രതിമാസ ബില്ലുകൾ അടയ്ക്കാൻ പാടുപെടുന്ന പലരും പണം ലാഭിക്കാനായി ലൈഫ് ഇൻഷുറൻസ് പോളിസികൾ ഒഴിവാക്കുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പോളിസി മീ (PolicyMe) പുറത്തുവിട്ട 2025-ലെ റിപ്പോർട്ട് പ്രകാരം, 42 ശതമാനം കാനഡക്കാർക്കും നിലവിൽ ലൈഫ് ഇൻഷുറൻസ് ഇല്ല അല്ലെങ്കിൽ ഉണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇൻഷുറൻസ് ഇല്ലാത്തവരിൽ 34 ശതമാനം പേരും ഇത് വളരെ ചെലവേറിയതാണെന്ന് കരുതുന്നു. മരണം എന്ന ചിന്തയോടുള്ള വിമുഖതയും ഇൻഷുറൻസ് എടുക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നുണ്ടെന്ന് പോളിസി മീ സി.ഇ.ഒ ആൻഡ്രൂ ഓസ്ട്രോ പറഞ്ഞു. എന്നാൽ ഇൻഷുറൻസ് അത്ര വലിയ ബാധ്യതയല്ലെന്നും 35 വയസ്സുള്ള ആരോഗ്യവാനായ ഒരു പുരുഷന് പ്രതിമാസം ഏകദേശം 19 ഡോളറിന് 2.5 ലക്ഷം ഡോളറിന്റെ പോളിസി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ ഒരിക്കൽ നിശ്ചയിച്ചാൽ പിന്നീട് കൂടുകയില്ലെന്നും എപ്പോൾ വേണമെങ്കിലും റദ്ദാക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കുടുംബത്തിന്റെ ഭാവി സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഇൻഷുറൻസ് ഒരു നിർണ്ണായക നിക്ഷേപമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഒന്റാരിയോയിലെ വോണിൽ നിന്നുള്ള പമേല ല കോർട്ടെയും ഭർത്താവ് ലൂയിജിയും തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഇൻഷുറൻസ് അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണ്. അപ്രതീക്ഷിതമായി മരണം സംഭവിച്ചാൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും മോർഗേജ് ബാധ്യതകൾ തീർക്കാനും ഇത്തരം പോളിസികൾ സഹായിക്കുമെന്നും ലൂയിജി പറയുന്നു.
