ഓട്ടവ : മാസങ്ങൾക്ക് ശേഷം കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. വിൻസറിലെ ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രജിന്റെ ഉദ്ഘാടനം തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നിർത്തിവെച്ചിരുന്ന ചർച്ചകൾ പുനരാരംഭിച്ചത്. അമേരിക്കയ്ക്ക് അർഹമായ പരിഗണനയും നഷ്ടപരിഹാരവും ലഭിക്കുന്നത് വരെ പുതിയ പാലം തുറക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ നീക്കം കാരണം പദ്ധതി വൈകാൻ കാരണമാകുമെന്ന് ആശങ്കയുണ്ടെങ്കിലും, മുടങ്ങിക്കിടന്ന വ്യാപാര ചർച്ചകൾക്ക് ഇത് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് പല വ്യവസായ പ്രമുഖരും.

വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ ഇടനാഴിയായ ഈ പാലം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മറും വിൻസർ മേയർ ഡ്രൂ ഡിൽകെൻസും പറഞ്ഞു. 2017-ൽ ട്രംപ് തന്നെ അനുകൂലിച്ച പദ്ധതിയായിരുന്നു ഇതെന്നിരിക്കെ, ഇപ്പോൾ തന്റെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ട നടപ്പിലാക്കാനുള്ള തന്ത്രമായിട്ടാണ് പാലത്തെ ട്രംപ് ഉപയോഗിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിദിനം 100 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്ന ഈ അതിർത്തിയിൽ പുതിയ പാലം തുറക്കുന്നത് വൈകിയാൽ അത് തൊഴിൽ മേഖലയെയും ചരക്ക് നീക്കത്തെയും ദോഷകരമായി ബാധിക്കുമെന്ന് വ്യാപാര രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
