വൻകൂവർ: ടംബ്ലർ റിഡ്ജ് കൂട്ടക്കൊല നടത്തിയത് 18 വയസ്സുകാരിയെന്ന ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ട് ബി.സി ആർ.സി.എം.പി. ജെസ്സി വാൻ റൂട്ട്‌സെലാർ ആണ് വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവർ ടംബ്ലർ റിഡ്ജ് സ്വദേശിയാണ്. അക്രമത്തിന് ശേഷം ഇവരെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർക്ക് മുമ്പ് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും ആക്രമണത്തിന് പിന്നാലെ പൊലീസ് നേരത്തെ ഇവരുടെ വീട്ടിൽ എത്തിയിരുന്നതായും ഡെപ്യൂട്ടി കമ്മീഷണർ ഡ്വെയ്ൻ മക്ഡൊണാൾഡ് അറിയിച്ചു. നേരത്തെ 10 പേർ മരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും പ്രതിയുൾപ്പെടെ ആകെ 9 പേരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപികയും ഉൾപ്പെടുന്നു.

അക്രമിയുടെ അമ്മയെയും സഹോദരനെയും വെടിവെപ്പ് നടന്ന സ്‌കൂളിന് തൊട്ടടുത്തെ വീട്ടിനുള്ളിൽ തന്നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ 25-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മയ എന്ന 12 വയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.അക്രമി തനിച്ച് തന്നെയാണ് ഈ കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണായ സംഭവമാണിതെന്നാണ് അനുമാനം. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള ലോകനേതാക്കൾ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
