ഒട്ടാവ: കൂട്ടവെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ട ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് പ്രധാനമന്ത്രി മാർക്ക് കാർണി സന്ദർശിക്കും. ദാരുണ സംഭവത്തിന് പിന്നാലെ, കമ്മ്യൂണിറ്റി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങൾ പരിഗണിച്ചുള്ള സന്ദർശത്തിൻ്റെ തീയതി ഉടൻ പുറത്തുവിടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഫെബ്രുവരി 10നാണ് ടംബ്ലർ റിഡ്ജിലെ സെക്കൻഡറി സ്കൂളിലും സമീപമുള്ള വസതിയിലുമായി വെടിവെപ്പ് നടന്നത്. സംഭവത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 12-13 വയസ്സുള്ള കുട്ടികളാണ്. ഒരു അധ്യാപികയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.18 വയസ്സുകാരിയായ ജെസ്സി വാൻ റൂട്ട്‌സെലാർ ആണ് വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ശേഷം ഇവർ സ്വയം വെടിവെച്ച് മരിച്ചു. സ്കൂളിലെത്തുന്നതിന് മുൻപ് സ്വന്തം അമ്മയെയും സഹോദരനെയും ഇവർ വധിച്ചിരുന്നു.

കാനഡ കണ്ട ഏറ്റവും ഭീകരമായ വെടിവെപ്പായതിനാൽ തന്നെ ജർമ്മനിയിൽ നടക്കാനിരുന്ന മ്യൂണിക്ക് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പ്രധാനമന്ത്രി ടംബ്ലർ റിഡ്ജിലെത്തുന്നത്. ടംബ്ലർ റിഡ്ജിലെ ജനങ്ങൾക്കൊപ്പം രാജ്യം മുഴുവൻ നിലകൊള്ളുന്നതായി കാർണി ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. മരിച്ചവരുടെ ഓര്‍മ്മയ്ക്കായി സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക ഏഴ് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടാനും അദ്ദേഹം ഉത്തരവിട്ടിരുന്നു
