മൺട്രിയോൾ: മൺട്രിയോൾ സിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടുത്ത നാല് വർഷത്തിനുള്ളിൽ ആയിരം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി മാർട്ടിനസ് ഫെറാഡ സർക്കാർ. നഗരത്തിലെ സിവിൽ സർവീസ് മേഖലയിൽ വലിയ തോതിലുള്ള പുനഃസംഘടനയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയർ സോറയ മാർട്ടിനസ് ഫെറഡ അറിയിച്ചു. ജനങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്നതും ലളിതവുമായ ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിനും അതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനുമാണ് ഈ നീക്കമെന്ന് മേയർ വ്യക്തമാക്കി.

ജീവനക്കാരുടെ കഴിവിനെയോ പ്രതിബദ്ധതയെയോ ചോദ്യം ചെയ്യുന്നതല്ല ഈ നടപടിയെന്നും മറിച്ച് ഭരണപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ആയിരം തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി 2026-ൽ 1.6 കോടി ഡോളറിന്റെ ലാഭം സിറ്റിയ്ക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സിറ്റിയുടെ ഘടന പരിഷ്കരിക്കുക, ചെലവുകൾ പരിശോധിക്കുക, ഉദ്യോഗസ്ഥരുടെ എണ്ണം പുനഃക്രമീകരിക്കുക തുടങ്ങിയ പ്രധാന നടപടികളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ക്ലോഡ് പിനാർഡ് പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ തന്നെ മാനേജ്‌മെന്റ് തസ്തികകളിലേക്കുള്ള നിയമനങ്ങൾ മരവിപ്പിച്ചുകൊണ്ട് ഈ പുനഃസംഘടനയുടെ ആദ്യ ഘട്ടം ഭരണകൂടം ആരംഭിച്ചിരുന്നു. നികുതിദായകർ നൽകുന്ന പണത്തിന് ആനുപാതികമായ സേവനങ്ങൾ അവർക്ക് ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മേയർ പറഞ്ഞു. ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കാൻ ഈ പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.
