വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് അയൽരാജ്യമായ കാനഡയെ കടന്നാക്രമിച്ചത്. വ്യാപാര കാര്യങ്ങളിൽ ലോകത്ത് തന്നെ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിൽ ഒന്നാണ് കാനഡയെന്നും വർഷങ്ങളായി അവർ അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചു.
തന്റെ രണ്ടാം ഭരണകാലത്ത് കാനഡയുമായി നിരവധി വ്യാപാര തർക്കങ്ങളിലാണ് ട്രംപ് ഏർപ്പെട്ടിരിക്കുന്നത്. കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഏകപക്ഷീയമായി നികുതി വർദ്ധിപ്പിച്ചു. ഇതിനു തിരിച്ചടിയായി അമേരിക്കയിൽ നിന്നുള്ള വിസ്കി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കാനഡയും ബഹിഷ്കരിച്ചു തുടങ്ങി. ട്രംപിന്റെ കടുത്ത നിലപാടുകൾ കാരണം അമേരിക്കയിലേക്കുള്ള കനേഡിയൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

താൻ ഏർപ്പെടുത്തിയ നികുതി വർധന അമേരിക്കയ്ക്ക് നേട്ടമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി ഇത് തുടരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കാനഡയിലെ വിൻസർ നഗരത്തെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹാവ് ഇന്റർനാഷണൽ ബ്രിഡ്ജ് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രകോപനം. വടക്കൻ അതിർത്തിയിലെ സുരക്ഷയെക്കുറിച്ചും കാനഡയുമായുള്ള ഇടപാടുകളെക്കുറിച്ചും ട്രംപ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.
