ടൊറന്റോ: യൂണിയൻ സ്‌റ്റേഷന് സമീപനം ഗോ ട്രെയിൻ പാളം തെറ്റിയത് റെയിലുകളെ മരപ്പലകകളുമായി ഉറപ്പിച്ചു നിർത്തുന്ന സ്ക്രൂകളിലുണ്ടായ തകരാർ കാരണമെന്ന് ട്രോലിങ്ക്സ് സി.ഇ.ഒ മൈക്കൽ ലിൻഡ്സെ. അപകടത്തെത്തുടർന്നുണ്ടായ കടുത്ത യാത്രാക്ലേശത്തിന് യാത്രക്കാരോട് ക്ഷമ ചോദിച്ച അദ്ദേഹം, ടിക്കറ്റ് തുക യാത്രക്കാരുടെ അക്കൗണ്ടിലെത്തുമെന്നും അറിയിച്ചു. ഒമ്പതോളം സ്ഥലങ്ങളിലെ സ്ക്രൂകളാണ് കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഒടിഞ്ഞുപോയത്. നാല് സ്ക്രൂകൾ വീതം വേണമെന്നാണ് 2016-ലെ മെട്രോലിങ്ക്സ് നിയമം. എന്നാൽ അപകടം നടന്ന സ്ഥലത്ത് രണ്ട് സ്ക്രൂകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാളം തെറ്റിയ ട്രെയിൻ രണ്ട് പ്രധാന സ്വിച്ചുകളും സിഗ്നലിംഗ് സംവിധാനങ്ങളും തകർത്തു. ഇതോടെ യൂണിയൻ സ്റ്റേഷനിലെ നാല് പ്ലാറ്റ്‌ഫോമുകൾ ദിവസങ്ങളോളം അടച്ചിടുകയായിരുന്നു. അപകടം മൂലം ട്രെയിൻ വൈകിയതും യാത്ര തടസ്സപ്പെട്ടതുമായ യാത്രക്കാർക്ക് പ്രത്യേക അപേക്ഷ നൽകാതെ തന്നെ പണം തിരികെ ലഭിക്കും.

ഫെബ്രുവരി 2, ഫെബ്രുവരി 3 എന്നീ ദിവസങ്ങളിൽ പ്രെസ്റ്റോ (PRESTO) കാർഡ് ഉപയോഗിച്ചവർക്കും ഫെബ്രുവരി 4-ന് വൈകുന്നേരം യാത്ര ചെയ്തവർക്കുമാണ് പണം ലഭിക്കുക. അടുത്ത 5 മുതൽ 10 ദിവസത്തിനുള്ളിൽ യാത്രക്കാരുടെ പ്രെസ്റ്റോ കാർഡിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ തുക നേരിട്ടെത്തും. സാധാരണയായി പണം തിരികെ ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ മെട്രോലിങ്ക്സ് തന്നെ തുക നേരിട്ട് നൽകും.
യൂണിയൻ സ്റ്റേഷനിലെ പഴയ റെയിൽ പാതകളുടെ അറ്റകുറ്റപ്പണികളിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും നിലവിൽ പാതകൾ സുരക്ഷിതമാണെന്നും മെട്രോലിങ്ക്സ് ഉറപ്പുനൽകി.
