സാസ്കറ്റൂൺ: സസ്കാച്വാനിലെ പ്രധാന ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാൻ സ്ഥലമില്ലാതെ വരാന്തകളിലും രജിസ്ട്രേഷൻ കൗണ്ടറുകൾക്ക് സമീപവും കിടത്തി ചികിത്സിക്കുന്നതിൽ വലിയ പ്രതിഷേധം ഉയരുന്നു.സാസ്കറ്റൂണിലെ സെന്റ് പോൾസ് ആശുപത്രിയിൽ രജിസ്ട്രേഷൻ കൗണ്ടറിന് സമീപം താൽക്കാലിക കിടക്കകൾ ഒരുക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം രാഷ്ട്രീയ ചർച്ചയാകുന്നത്. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരുടെ തിരക്ക് വർധിച്ചതോടെ ലഹരിവിമോചന ചികിത്സയ്ക്കായി നീക്കിവെച്ച ഭാഗങ്ങൾ വരെ രോഗികളെ കിടത്താൻ ഉപയോഗിക്കുന്നതായാണ് വിവരം.

ആശുപത്രികളിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ എൻഡിപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമ്പന്നമായ ഒരു പ്രവിശ്യയിൽ രോഗികൾക്ക് വരാന്തകളിലും അഴുക്കുപുരണ്ട തുണികൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ചികിത്സ തേടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻഡിപി എം.എൽ.എ മിയാര കോൺവേ പറഞ്ഞു. രജിസ്ട്രേഷൻ ഡെസ്കിന് സമീപം മതിയായ സ്വകാര്യതയോ സൗകര്യങ്ങളോ ഇല്ലാതെ രോഗികളെ കിടത്തുന്നത് അവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും, ആരോഗ്യമേഖലയിലെ ഈ തകർച്ചയ്ക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം, അത്യാഹിത വിഭാഗത്തിലെ അമിതമായ തിരക്ക് പരിഗണിച്ചാണ് ഇത്തരമൊരു താൽക്കാലിക ക്രമീകരണം നടത്തിയതെന്ന് സസ്കാച്വാൻ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ആശുപത്രിയിലെ ഒഴിഞ്ഞു കിടന്ന ഭാഗങ്ങളിൽ താൽക്കാലികമായി രോഗികളെ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ, ജീവനക്കാർ എന്നിവയെല്ലാം ഈ ഭാഗത്ത് ഉറപ്പാക്കിയിട്ടുണ്ടെന്നും, രോഗികളുടെ സ്വകാര്യതയ്ക്കായി പ്രത്യേക പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം മൂലം രോഗികളും ബന്ധുക്കളും ഇപ്പോഴും വലിയ ദുരിതത്തിലാണ്.
