കെബെക്ക് സിറ്റി : കെബെക്ക് ലിബറൽ പാർട്ടി മുൻ നേതാവ് പാബ്ലോ റോഡ്രിഗസിന്റെ രാജിക്കുവഴി വെച്ച ‘വോട്ട് കോഴ’ വിവാദത്തിലെ നിർണ്ണായക തെളിവുകൾ കൃത്രിമമായി നിർമ്മിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ട്. പാർട്ടി അംഗങ്ങൾക്ക് പണം നൽകി വോട്ട് വാങ്ങിയെന്നാരോപിച്ച് കഴിഞ്ഞ നവംബറിൽ ‘ജേണൽ ഡി മൺട്രിയോൾ’ പ്രസിദ്ധീകരിച്ച ടെക്സ്റ്റ് സന്ദേശങ്ങൾ കട്ട് ആൻഡ് പേസ്റ്റ് ആണെന്ന് റിട്ടയേർഡ് ജഡ്ജി ജാക്വസ് ആർ. ഫോർണിയർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വോട്ടെടുപ്പിൽ അഴിമതി നടന്നതിന് തെളിവുകളില്ലെന്നും റോഡ്രിഗസിന്റെ ക്യാംപെയ്ൻ കമ്മിറ്റിക്ക് ഇത്തരം ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും 39 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഈ അന്വേഷണ റിപ്പോർട്ട് അപൂർണ്ണമാണെന്നും തങ്ങളുടെ വാർത്തയിൽ ഉറച്ചുനിൽക്കുന്നുവെന്നും ‘ജേണൽ ഡി മൺട്രിയോൾ’ പ്രതികരിച്ചു. ഔദ്യോഗികമായ അന്വേഷണ അധികാരങ്ങളില്ലാത്തതിനാൽ സന്നദ്ധമായി മൊഴി നൽകിയവരെ മാത്രമാണ് റിപ്പോർട്ടിനായി ആശ്രയിച്ചതെന്ന പോരായ്മയും നിലനിൽക്കുന്നുണ്ട്. അഴിമതി വിരുദ്ധ പൊലീസിന്റെ (UPAC) അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഈ വിവാദത്തെത്തുടർന്ന് കെബെക്കിലെ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ ഭേദഗതി വരുത്തുകയും വോട്ട് വാങ്ങുന്നതിന് കനത്ത പിഴ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
