ടൊറന്റോ : മഞ്ഞ് നീക്കം ചെയ്യുന്നതിനായി നഗരത്തിൽ ഏർപ്പെടുത്തിയ പ്രത്യേക പാതകളിൽ നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്തവർക്ക് കനത്ത പിഴയിട്ട് ടൊറന്റോ പൊലീസ്. ജനുവരി അവസാന പകുതിയിൽ മാത്രം നിയമലംഘനം നടത്തിയവർക്ക് 20 ലക്ഷത്തിലധികം ഡോളറാണ് പിഴ ചുമത്തിയത്. മഞ്ഞ് നീക്കം ചെയ്യുന്ന വലിയ യന്ത്രങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ വേണ്ടിയാണ് ഇത്തരം റൂട്ടുകളിൽ പാർക്കിങ് നിരോധനം ഏർപ്പെടുത്തിയത്.

ജനുവരി 15 മുതൽ 30 വരെയുള്ള കാലയളവിൽ 21,000-ത്തിലധികം വാഹനങ്ങൾക്കാണ് 100 ഡോളർ വീതം പിഴ ലഭിച്ചത്. സ്ട്രീറ്റ് കാർ ട്രാക്കുകൾ തടസ്സപ്പെടുത്തിയവർക്ക് 500 ഡോളർ വരെ പിഴ നൽകേണ്ടി വന്നു. മഞ്ഞ് നീക്കം ചെയ്യാൻ എത്തുന്ന വൻകിട യന്ത്രങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ റോഡുകൾ ഒഴിച്ചിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി 25-ന് ടൊറന്റോയിൽ രേഖപ്പെടുത്തിയ 56 സെന്റീമീറ്റർ മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഡ്രൈവർമാർ പാർക്കിങ് ബോർഡുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
