ദുബായ്: ആഗോള ലോജിസ്റ്റിക്സ് ഭീമനായ ഡിപി വേൾഡിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം സ്ഥാനമൊഴിഞ്ഞു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബിൻ സുലായം നടത്തിയ ഇമെയിൽ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജി. നാലുപതിറ്റാണ്ടിലേറെയായി ഡിപി വേൾഡിനെ നയിച്ചിരുന്ന ബിൻ സുലായത്തിന്റെ പടിയിറക്കം കമ്പനിയുടെ ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലാണ് ബിൻ സുലായവും എപ്സ്റ്റീനും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദവും ആശയവിനിമയങ്ങളും പുറത്തേക്ക് വന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും വ്യക്തിപരമായ ഇടപാടുകളും ഇതിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. വിവാദത്തിന് പിന്നാലെ കാനഡയിലെ പെൻഷൻ ഫണ്ടായ ലാ കെയ്സ് ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ വൻകിട നിക്ഷേപകർ ഡിപി വേൾഡുമായുള്ള പുതിയ പദ്ധതികൾ മരവിപ്പിച്ചിരുന്നു. ഇത് നേതൃമാറ്റത്തിന് ദുബായ് ഭരണകൂടത്തിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കി.

ബിൻ സുലായത്തിന് പകരം ഈസ കാസിമിനെ പുതിയ ചെയർമാനായും യുവരാജ് നാരായണനെ ഗ്രൂപ്പ് സി.ഇ.ഒ ആയും ദുബായ് സർക്കാർ പ്രഖ്യാപിച്ചു. ജെബൽ അലി തുറമുഖത്തെ ഒരു പ്രാദേശിക ഓപ്പറേറ്ററിൽ നിന്നും ലോകത്തെ മുൻനിര ലോജിസ്റ്റിക്സ് കമ്പനിയായി ഡിപി വേൾഡിനെ മാറ്റിയതിൽ ബിൻ സുലായം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ എപ്സ്റ്റീൻ ഫയലുകളിൽ പേര് വന്നതോടെ രാജ്യാന്തര തലത്തിൽ കമ്പനിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ രാജിയല്ലാതെ മറ്റു വഴികൾ ഇല്ലാതെയായി.
