ടൊറൻ്റോ : പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ട്യൂഷൻ ഫീസ് നിയന്ത്രണം പിൻവലിക്കുമെന്ന് ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ അടുത്ത മൂന്ന് വർഷത്തേക്ക് പ്രതിവർഷം രണ്ട് ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ പ്രവിശ്യയിലെ കോളേജുകൾക്കും സർവ്വകലാശാലകൾക്കും അനുമതി ലഭിക്കും. 2026-27 അധ്യയന വർഷം മുതലാണ് ഫീസ് വർധന പ്രാബല്യത്തിൽ വരിക.

നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി 640 കോടി ഡോളർ അനുവദിക്കുമെന്നും ഒൻ്റാരിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി, കോളേജ്-യൂണിവേഴ്സിറ്റി മന്ത്രി നോളൻ ക്വിൻ എന്നിവർ അറിയിച്ചു. വിദേശ വിദ്യാർത്ഥി പ്രവേശനത്തിൽ ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണവും കുറഞ്ഞ ഫണ്ടും മൂലം വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാകുമെന്നും നോളൻ ക്വിൻ വ്യക്തമാക്കി. പുതിയ പദ്ധതി പ്രകാരം തൊഴിൽ സാധ്യതയുള്ള കോഴ്സുകളിൽ 70,000 അധിക സീറ്റുകൾ അനുവദിക്കും, മന്ത്രി അറിയിച്ചു.

അതേസമയം ഒൻ്റാരിയോ സ്റ്റുഡൻ്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ (OSAP) 2026 ശരത്കാലം മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും. നിലവിൽ ലഭിക്കുന്ന ധനസഹായത്തിന്‍റെ 85% വരെ തിരിച്ചു അടക്കേണ്ടാത്ത ഗ്രാൻ്റുകളായി ലഭിക്കുമായിരുന്നെങ്കിൽ, പുതിയ മാറ്റത്തോടെ ഇത് പരമാവധി 25 ശതമാനമായി ചുരുങ്ങും. ബാക്കി 75 ശതമാനം തുക തിരിച്ചു അടയ്‌ക്കേണ്ട വായ്പകളായി മാത്രമേ അനുവദിക്കൂവെന്നും സർക്കാർ വ്യക്തമാക്കി.
