ന്യൂഡൽഹി : കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചലനങ്ങളുണ്ടാക്കിയ ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വരാനിരിക്കുന്ന തിങ്കളാഴ്ച ഈ ഹർജികൾ പരിഗണിക്കുന്നത്. 2019-ൽ കോവിഡിനെ തുടർന്ന് മാറ്റിവെച്ച ഒമ്പതംഗ വിശാല ബെഞ്ചിന്റെ വാദം എന്ന് തുടങ്ങണം എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019-ൽ കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരിൽ നിലവിൽ സർവീസിലുള്ള ഏക വ്യക്തിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നത് ശ്രദ്ധേയമാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേസ് വീണ്ടും സജീവമാകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന സർക്കാർ പഴയ നിലപാടിൽ ഉറച്ചുനിൽക്കുമോ അതോ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമോ എന്നത് നിർണ്ണായകമാണ്. മതവിശ്വാസവും ഭരണഘടനാപരമായ തുല്യതയും തമ്മിലുള്ള നിയമപോരാട്ടത്തിൽ പരമോന്നത കോടതിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.
