കാൽഗറി: ആൽബർട്ടയിലെ സ്കൂളുകളിലെ ജോലിഭാരവും തിരക്കും കുറയ്ക്കുന്നതിനായി 14.3 കോടി ഡോളർ ചിലവഴിച്ച് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഏകദേശം 1,400 പുതിയ അധ്യാപകരെയും എജ്യുക്കേഷണൽ അസിസ്റ്റൻ്റുമാരെയുമാണ് ഇതിലൂടെ നിയമിക്കുന്നത്. പുതിയതായി നിയമിക്കപ്പെടുന്നവരിൽ ഭൂരിഭാഗം പേരും എഡ്മിൻ്റണിലെയും കാൽഗറിയിലെയും സ്കൂളുകളിലാകും പ്രവർത്തിക്കുക. പ്രൈമറി ക്ലാസുകളിലെ അമിത സമ്മർദ്ദം കുറയ്ക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

കഴിഞ്ഞ വർഷത്തെ സമരത്തിനിടയിൽ അധ്യാപകർ ഉന്നയിച്ച പരാതികൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,000 അധ്യാപകരെയും 1,500 സഹായികളെയും നിയമിക്കുമെന്ന വാഗ്ദാനത്തിൻ്റെ ഭാഗമാണിത്. ഒരു അധ്യാപകനും രണ്ട് സഹായികളും അടങ്ങുന്ന പ്രത്യേക ‘കോംപ്ലക്സിറ്റി ടീമുകളെ’ സർക്കാർ രൂപീകരിക്കും. ക്ലാസുകളിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെയും ഇംഗ്ലീഷ് ഭാഷ പഠിക്കാൻ പ്രയാസപ്പെടുന്നവരെയും സഹായിക്കാൻ ഈ ടീമുകൾ പ്രവർത്തിക്കും. കിൻ്റർഗാർഡൻ മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അടിയന്തര സഹായം വേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു. അതിനാൽ ഹൈസ്കൂൾ തലത്തിൽ ഇപ്പോൾ ഫണ്ട് വർധിപ്പിച്ചിട്ടില്ല.
നിലവിൽ ശരാശരി 25 കുട്ടികളാണ് ഒരു ക്ലാസിലുള്ളത്. എന്നാൽ 27 ശതമാനം ക്ലാസുകളിലും പ്രത്യേക പരിഗണന ആവശ്യമുള്ളതോ ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ വെല്ലുവിളി നേരിടുന്നതോ ആയ 11-ലധികം കുട്ടികളുണ്ട്. സർക്കാരിൻ്റെ ഈ നീക്കം സ്വാഗതാർഹമാണെങ്കിലും ഇത് വൈകിപ്പോയ ഒന്നാണെന്ന് അധ്യാപക സംഘടനയായ എടിഎ (ATA) പ്രസിഡന്റ് ജേസൺ ഷില്ലിംഗ് പറഞ്ഞു. വർഷങ്ങളായി സ്കൂളുകൾ ഫണ്ട് ദൗർലഭ്യം നേരിടുകയാണെന്നും കൂടുതൽ വേഗത്തിലുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
