ഓട്ടവ: കാനഡയിൽ ജനുവരി മാസത്തെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കെ, ഭക്ഷണസാധനങ്ങളുടെ വില കൂടുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ നികുതി ഇളവുകൾ അവസാനിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഹോട്ടൽ ഭക്ഷണങ്ങൾക്കും മറ്റ് അവശ്യ സാധനങ്ങൾക്കും കഴിഞ്ഞ വർഷം ജനുവരിയിൽ നൽകിയിരുന്ന ജിഎസ്ടി ഇളവ് ഇപ്പോൾ ഇല്ലാത്തതിനാൽ, വിലയിൽ 7 ശതമാനത്തിലധികം വർധനയുണ്ടാകും. ജനുവരിയിലെ ഉപഭോക്തൃ വില സൂചിക റിപ്പോർട്ട് ചൊവ്വാഴ്ച സ്റ്റാറ്റ്കാൻ പ്രസിദ്ധീകരിക്കും, ഇത് ആദ്യം നിശ്ചയിച്ചിരുന്നതിനേക്കാൾ ഒരു ദിവസം വൈകിയാണ് പുറത്തിവിടുന്നത്. ജനുവരിയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് 2.6 ശതമാനത്തിലേക്ക് ഉയർന്നേക്കാമെന്ന് ആർബിസി (RBC) സാമ്പത്തിക വിദഗ്ധർ വിലയിരുത്തി. നികുതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ജനുവരിയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.6 ശതമാനമായി ഉയർത്തുമെന്നാണ് ആർബിസി അസിസ്റ്റന്റ് ചീഫ് ഇക്കണോമിസ്റ്റ് നഥാൻ ജാൻസെൻ വ്യക്തമാക്കിയത്. ഒരു വർഷം മുമ്പത്തെ നികുതി ഇളവുമായി താരതമ്യപ്പെടുത്തുമ്പോൾ റസ്റ്ററൻ്റ് ചെലവുകൾ കൂടുന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ വില വളർച്ച ഏഴ് ശതമാനത്തിന് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നും ജാൻസെൻ പറഞ്ഞു.

കനേഡിയൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കയുമായുള്ള വ്യാപാര തടസ്സങ്ങളും ബീഫ്, കോഫി തുടങ്ങിയ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂട്ടും. ഭക്ഷണവില ഉയരുമ്പോഴും മറ്റ് ചില മേഖലകളിൽ ആശ്വാസകരമായ മാറ്റങ്ങളുണ്ട്. ഇന്ധന നികുതിയിലുണ്ടായ മാറ്റങ്ങൾ പെട്രോൾ വില കുറയ്ക്കാൻ സഹായിച്ചു. പലിശ നിരക്കുകളിൽ വന്ന കുറവ് വീട് വാങ്ങിയവരുടെ മോർട്ട്ഗേജ് ചെലവുകൾ കുറയാനും സഹായിച്ചു. ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് പ്രഖ്യാപനം മാർച്ച് 18-ന് ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം
