ഹാലിഫാക്സ് : നോവസ്കോഷ പ്രീമിയർ ടിം ഹൂസ്റ്റണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹ-അധ്യക്ഷനായിരുന്ന കാമറൂൺ മക്കീനെ പ്രവിശ്യാ കോടതി ജഡ്ജിയായി നിയമിച്ചത് വിവാദത്തിൽ. 2021-ലും 2024-ലും പ്രീമിയർ ടിം ഹൂസ്റ്റന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മക്കീന്റെ നിയമനം ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ തകർക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ആരോപിക്കുന്നു. നിയമനത്തിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ജനാധിപത്യ മൂല്യങ്ങളെ ഹൂസ്റ്റൺ സർക്കാർ അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളായ ലിബറലും എൻഡിപിയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

മക്കീന്റെ നിയമനം ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിന് മങ്ങലേൽപ്പിക്കുമെന്ന് കെയ്പ് ബ്രെറ്റൺ സർവകലാശാലയിലെ പൊളിറ്റിക്കൽ സയന്റിസ്റ്റ് ടോം ഉർബാനിയക് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, രാഷ്ട്രീയ പശ്ചാത്തലമുള്ളവർ ജഡ്ജിമാരാകാൻ പാടില്ലെന്ന് നിയമമില്ലെന്നും മക്കീന്റെ അനുഭവസമ്പത്ത് നീതിന്യായ വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നുമാണ് സർക്കാർ വക്താക്കളുടെ വിശദീകരണം. മന്ത്രിമാരുടെ രഹസ്യ സത്യപ്രതിജ്ഞയും മാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള സർക്കാർ നടപടികളുടെ തുടർച്ചയായാണ് ഈ നിയമനത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.
