തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ പ്രവേശനത്തിനായി ആദ്യം വാദിച്ച ഒന്നാം പിണറായി സർക്കാർ പിന്നീട് പ്രതിഷേധങ്ങളെത്തുടർന്ന് നിലപാട് മാറ്റുകയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ച് പുതിയ സത്യവാങ്മൂലം കോടതിയിൽ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ശബരിമലയുടെയും അയ്യപ്പ സംഗമത്തിന്റെയും പേരിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും സിപിഎം നേതൃത്വം കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായും വി ഡി സതീശൻ ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം നേതാക്കൾ നിലവിൽ ജയിലിലാണെന്നും, ദേവസ്വം ബോർഡിലെ രാഷ്ട്രീയ നിയമനങ്ങളാണ് ഇത്തരം കൊള്ളകൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോർഡിനെ മുൻനിർത്തി സർക്കാർ നടത്തിയ നീക്കങ്ങളിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും അഴിമതികൾ വിടാതെ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
