ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 24, 25 തീയതികളിൽ മോദി ഇസ്രയേൽ സന്ദർശിക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച അമേരിക്കൻ ജൂത സംഘടനകളുടെ കോൺഫറൻസിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹം മോദിയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിടുന്നത്.

‘അടുത്ത ആഴ്ച ആരാണ് ഇവിടെ വരുന്നത്? നരേന്ദ്ര മോദിയാണ്’ സദസ്സിനോടായി നെതന്യാഹു പറഞ്ഞു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ മോദി പ്രസംഗിക്കുമെന്നും നെതന്യാഹു സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നെതന്യാഹു എടുത്തുപറഞ്ഞു.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണ്. വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഞങ്ങൾ ചർച്ച ചെയ്യും. 140 കോടി ജനങ്ങളുള്ള ഇന്ത്യ ലോകശക്തിയാണ്. വലിയ സ്വാധീനവും ജനപ്രീതിയും ഇന്ത്യക്കുണ്ട് നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമായിരിക്കുമിത്. 2017 ജൂലൈയിലായിരുന്നു ആദ്യ ഇസ്രയേൽ സന്ദർശനം.
