പൊടാക്കറ്റ്: അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള പൊടാക്കറ്റിൽ ഐസ് സ്കേറ്റിങ് റിങ്കിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 16-ന് വൈകിട്ട് ഹൈസ്കൂൾ ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെയാണ് കാണികൾക്കിടയിൽ വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവെച്ച് മരിച്ചതായാണ് പ്രാഥമിക വിവരമെന്ന് പൊടാക്കറ്റ് പൊലീസ് ചീഫ് ടീന ഗോൺസാൽവസ് അറിയിച്ചു. കുടുംബ വഴക്കാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രൊവിഡൻസ് ജേണൽ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഡസനിലധികം തവണ വെടിയൊച്ച കേൾക്കാം. വെടിയൊച്ച കേട്ടതോടെ താരങ്ങളും കാണികളും പരിഭ്രാന്തരായി തറയിൽ കിടക്കുന്നതും തുടർന്ന് എക്സിറ്റ് ലക്ഷ്യമാക്കി ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരുക്കേറ്റ മൂന്ന് പേരെയും അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെയോ പരുക്കേറ്റവരുടെയോ പ്രായം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് പൗടക്കറ്റ് മേയർ ഡോൺ ഗ്രെബിയൻ പ്രതികരിച്ചു. ഹൈസ്കൂൾ കുട്ടികൾ പങ്കെടുക്കുന്ന കായിക മത്സരത്തിനിടെ ഇത്തരമൊരു അക്രമം ഉണ്ടായത് അവരിൽ വലിയ മാനസികാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന തലസ്ഥാനമായ പ്രൊവിഡൻസിൽ നിന്നും ഏകദേശം അഞ്ച് മൈൽ അകലെയുള്ള പൊടാക്കറ്റ് ഡെന്നിസ് എം. ലിഞ്ച് അരീനയിലാണ് ഈ ദാരുണ സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
