മിലാൻ : നിലവിലെ ചാമ്പ്യന്മാരായ കാനഡ 2026 വിന്‍റർ ഒളിംപിക്സ് വനിതാ ഹോക്കി ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കാനഡ എട്ടാം ഫൈനലിലേക്ക് കുതിച്ചത്. വ്യാഴാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ അമേരിക്കയാണ് കാനഡയുടെ എതിരാളികൾ. സെമി ഫൈനലിൽ സ്വീഡനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് അമേരിക്ക ഫൈനലുറപ്പിച്ചത്.

ക്യാപ്റ്റൻ മേരി-ഫിലിപ്പ് പൗളിന്‍റെ റെക്കോർഡ് പ്രകടനമാണ് കാനഡയെ വിജയത്തിലേക്ക് നയിച്ചത്. സ്വിറ്റ്സർലാൻഡിനെതിരായ സെമി ഫൈനലിൽ രണ്ട് ഗോളുകളും നേടിയ മേരി-ഫിലിപ്പ് പൗളിൻ ഒളിംപിക്സ് വനിതാ ഹോക്കി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. കരിയറിൽ 20 ഒളിംപിക്സ് ഗോളുകൾ പൂർത്തിയാക്കിയ താരം, മുൻ സഹതാരം ഹെയ്‌ലി വിക്കൻഹൈസർ സ്ഥാപിച്ച 18 ഗോളുകളുടെ റെക്കോർഡാണ് മറികടന്നത്.
