ടൊറന്റോ : അടിയന്തര സാഹചര്യങ്ങളിൽ വെറും 60 സെക്കൻഡിനുള്ളിൽ സംഭവസ്ഥലത്തെത്തി വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള ‘ഡ്രോൺ ഫസ്റ്റ് റെസ്പോണ്ടർ’ (DFR) പദ്ധതിയുമായി ദുർഹം റീജിനൽ പൊലീസ്. 911 കോളുകൾ ലഭിക്കുമ്പോൾ നിശ്ചിത കേന്ദ്രത്തിൽ നിന്ന് ഡ്രോണുകൾ പറന്നുയരുകയും പരിശീലനം ലഭിച്ച പൈലറ്റുമാർ അവയെ നിയന്ത്രിക്കുകയും ചെയ്യും. സംഭവസ്ഥലത്തെ തത്സമയ ദൃശ്യങ്ങൾ പൊലീസിന് ലഭ്യമാക്കുന്നതിലൂടെ, അപകടസാധ്യതകൾ മുൻകൂട്ടി അറിയാനും കൂടുതൽ കൃത്യതയോടെ രക്ഷാപ്രവർത്തനം നടത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കാണാതായവരെ കണ്ടെത്തുക, പ്രകൃതിദുരന്തങ്ങൾ, ഉയർന്ന അപകടസാധ്യതയുള്ള കേസുകൾ എന്നിവയിലാണ് പ്രധാനമായും ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്തുക.

പൊതുജനങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രോണുകൾ സാധാരണ നിരീക്ഷണങ്ങൾക്കോ ഓഡിയോ റെക്കോർഡിങ്ങിനോ ഉപയോഗിക്കില്ലെന്നും അവയിൽ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉണ്ടായിരിക്കില്ലെന്നും അധികൃതർ ഉറപ്പുനൽകി. ശേഖരിക്കുന്ന ദൃശ്യങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സൂക്ഷിക്കുകയുള്ളൂ. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാനായി ഫെബ്രുവരി 26-ന് എയ്ജാക്സിലെ ഓഡ്ലി റീക്രിയേഷൻ സെന്ററിൽ പൊതുജനങ്ങൾക്കായി വിശദീകരണ യോഗവും ഡ്രോൺ പ്രദർശനവും സംഘടിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
