കിച്ചനർ: വാട്ടർലൂ മേഖലയിൽ മഞ്ഞുരുകി വെള്ളപ്പൊക്കമുണ്ടായതോടെ കിച്ചനറിലെ പബ്ലിക് സ്കൂൾ താൽക്കാലികമായി അടച്ചു. കിച്ചനറിലെ W .T. ടൗൺഷെൻഡ് പബ്ലിക് സ്കൂളാണ് ചൊവ്വാഴ്ച പ്രവർത്തിക്കില്ലെന്ന് വാട്ടർലൂ റീജിയൻ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അറിയിച്ചത്. സ്കൂളിലുണ്ടായ വെള്ളപ്പൊക്ക പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഫെസിലിറ്റി സർവീസ് സ്റ്റാഫിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സ്കൂളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ക്ലാസുകൾ ഓൺലൈൻ വഴി തുടരുമെന്നും അധികൃതർ അറിയിച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂൾ അധികൃതർ വിവരങ്ങൾ നൽകും. വെള്ളപ്പൊക്ക പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടുമെന്ന് വ്യക്തമല്ല. അതേസമയം ബുധനാഴ്ച രാവിലെ മുതൽ മേഖലയിൽ ശക്തമായ ഫ്രീസിങ് റെയ്‌നിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആശങ്ക വർധിപ്പിക്കുന്നുണ്ട്.
