വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിൽ വരാനിരിക്കുന്ന 2026-ലെ ബജറ്റിൽ നികുതി വർധനവോ സേവനങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കലോ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബ്രെൻഡ ബെയ്‌ലി പ്രഖ്യാപിച്ചു. 1,120 കോടി ഡോളറിന്റെ വൻ സാമ്പത്തിക കമ്മി നേരിടുമ്പോഴും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതുസുരക്ഷ തുടങ്ങിയ അടിസ്ഥാന സേവനങ്ങളെ ബാധിക്കാത്ത രീതിയിലുള്ള നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

കമ്മിയുണ്ടെന്ന് കരുതി സേവനങ്ങൾ വെട്ടിക്കുറയ്ക്കാനോ നികുതി കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം ഭരണനിർവഹണത്തിലെ കാര്യക്ഷമത വർധിപ്പിക്കാനാണ് ലക്ഷ്യം. പുതിയ നിയമനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണവും വിരമിക്കുന്നവർക്ക് പകരം ആളുകളെ എടുക്കാത്ത രീതിയും (Attrition) വഴി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2024 മുതൽ ഇതുവരെ സർക്കാർ സർവീസിൽ നിന്നും ഏകദേശം 1500-ഓളം തസ്തികകൾ ഇത്തരത്തിൽ കുറച്ചിട്ടുണ്ട്.
ടംബ്ലർ റിഡ്ജിൽ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും ബജറ്റിലെ എമർജൻസി ഫണ്ട് ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടബാധ്യതകൾ ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ പദ്ധതിയെന്നും ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് തികച്ചും അച്ചടക്കമുള്ളതും പ്രായോഗികവുമായ ഒന്നായിരിക്കുമെന്നും ധനമന്ത്രി ബ്രെൻഡ ബെയ്‌ലി ഉറപ്പുനൽകി.
