ഫ്രെഡറിക്ടൺ : പ്രവിശ്യയുടെ ബജറ്റ് കമ്മി റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതായി ന്യൂബ്രൺസ്വിക്ക് ധനമന്ത്രി റെനെ ലെഗസി. സർക്കാർ ആദ്യം കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികം വർധിച്ച് കമ്മി 130 കോടി ഡോളറിലെത്തി. നികുതി വരുമാനത്തിലുണ്ടായ ഇടിവും ആരോഗ്യമേഖലയിലെ വർധിച്ച ചെലവുകളുമാണ് പ്രവിശ്യയെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം കൂട്ടച്ചേർത്തു. ഡോക്ടർമാരുടെ വേതന വർധനയ്ക്കും നഴ്സുമാരുടെ സേവനം ഉറപ്പാക്കുന്നതിനുമായി ഏകദേശം 43.2 കോടി ഡോളർ അധികമായി ചെലവഴിക്കേണ്ടി വന്നതാണ് പ്രധാന തിരിച്ചടിയായത്. നിലവിലെ സാഹചര്യത്തിൽ 2028-ഓടെ ബജറ്റ് സന്തുലിതാവസ്ഥയിൽ എത്തിക്കുക എന്നത് ഏറെ പ്രയാസകരമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി വരും വർഷത്തെ ബജറ്റിൽ വിദ്യാർത്ഥികൾ കുറഞ്ഞ സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഉണ്ടായേക്കാം. എന്നാൽ സർക്കാരിന്റെ ഈ സാമ്പത്തിക പരാജയം കടുത്ത നികുതി ഭാരത്തിനും ഭാവി പ്രതിസന്ധികൾക്കും കാരണമാകുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വൈദ്യുതി ബില്ലിലെ നികുതി ഇളവ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾക്ക് വൻതുക ചിലവാകുന്നത് തുടരുന്നതിനാൽ, സേവനങ്ങളിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
