ടൊറന്റോ: നഗരത്തിലെ ഹാർബർഫ്രണ്ടിൽ മഞ്ഞുപാളി തകർന്ന് 15 വയസ്സുകാരൻ തടാകത്തിലേക്ക് വീണ സംഭവത്തിന് പിന്നാലെ ജാഗ്രതാ നിർദ്ദേശവുമായി ടൊറന്റോ പൊലീസ്. ശനിയാഴ്ച വൈകുന്നേരം ക്വീൻസ് ക്വേ വെസ്റ്റിലുള്ള പൊലീസ് മറൈൻ യൂണിറ്റ് സ്റ്റേഷന് മുന്നിലായിരുന്നു നടുക്കുന്ന അപകടം. നിലവിളി കേട്ട് ഓടിയെത്തിയ ജെറി കോളിൻസ് എന്നയാളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മഞ്ഞുപാളിയിലൂടെ ഇഴഞ്ഞുനീങ്ങി കുട്ടിയെ കൈകളിൽ ചേർത്തുപിടിച്ചാണ് കോളിൻസ് പുറത്തെത്തിച്ചത്. ഫെറി സർവീസുകൾക്കായി ബോട്ടുകൾ മഞ്ഞുപാളികൾ മുറിച്ചുമാറ്റുന്ന ഇടമായതിനാൽ ഇവിടുത്തെ ഐസ് പാളികൾക്ക് ഒട്ടും ഉറപ്പില്ല. എന്നാൽ ഇതറിയാതെയാണ് ഇവിടെയെത്തുന്നവർ മഞ്ഞുപാളിലയിലൂടെ നടക്കുന്നത്. വരും ദിവസങ്ങളിൽ താപനില ഉയരുന്നത് മഞ്ഞുപാളികളെ കൂടുതൽ ദുർബലമാക്കുമെന്നതിനാൽ ജാഗ്രത വേണമെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

തണുത്തുറഞ്ഞ വെള്ളത്തിൽ വീണാൽ മിനിറ്റുകൾക്കുള്ളിൽ ശരീരം മരവിക്കുകയും ശ്വാസം തടസ്സപ്പെടുകയും ചെയ്യുന്നത് ജീവൻ തന്നെ നഷ്‌ടപ്പെടുത്തിയേക്കാം. ഹാർബർഫ്രണ്ടിലെ മഞ്ഞിലൂടെ ഏകദേശം ഇരുനൂറോളം പേർ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇത് അതീവ അപകടകരമാണെന്നും പൊലീസ് അറിയിച്ചു. മഞ്ഞുപാളി കാണുമ്പോൾ സുരക്ഷിതമെന്ന് തോന്നിയാലും നടത്തം ഒഴിവാക്കണമെന്ന് മറൈൻ യൂണിറ്റിലെ സർജന്റ് റിച്ചാർഡ് ആഴ്സനോൾട്ട് മുന്നറിയിപ്പ് നൽകി.
